കുറുവദ്വീപും

കുറുവദ്വീപും സൂചിപ്പാറയും തുറന്നു (Kuruva island and Soojipara Water falls opened)

രണ്ടുവർഷത്തെ കാത്തിരിപ്പിനൊടുവിൽ ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രങ്ങളായ കുറുവ ദ്വീപും സൂചിപ്പാറയും സഞ്ചാരികൾക്കായി തുറന്നു.

കുറുവ ദ്വീപില്‍ ഒരു ദിവസം 1150 പേർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ആദ്യ ദിവസംതന്നെ 1100 സഞ്ചാരികളെത്തി. മാനന്തവാടി ഡി.ടി.പി.സി.യുടെ അധീനതയിൽ പാൽവെളിച്ചം വഴിയും വനംവകുപ്പിന്റെ കീഴിൽ പാക്കം വഴിയുമാണ് കുറുവദ്വീപിലേക്കുള്ള പ്രവേശനം. രാവിലെതന്നെ രണ്ടുവഴികളിലും സഞ്ചാരികളെത്തിയിരുന്നു. സഞ്ചാരികൾക്കായി മൂന്ന് ചങ്ങാടങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒരുസമയം 15 പേരെയാണ് ചങ്ങാടത്തിൽ കയറ്റുന്നത്.

സൂചിപ്പാറയില്‍ ഒരു ദിവസം 1200 പേർക്ക് പ്രവേശനമുണ്ടെങ്കിലും  ആദ്യ ദിവസം 450 പേരാണ് എത്തിച്ചേർന്നത്. വേനൽക്കാലത്ത് സൂചിപ്പാറയിൽ വെള്ളം കുറവായതിനാലാണ് അധികം സഞ്ചാരികളെത്താത്തത്. നിലവിൽ സൂചിപ്പാറയിൽ വെള്ളച്ചാട്ടം കാണുന്നതിന് പുറമേ ആളുകൾക്ക് വനത്തിനുള്ളിലൂടെ ഒരു കിലോമീറ്റർ നടന്നു കാണാനുള്ള സൗകര്യവുമുണ്ട്. രാവിലെ എട്ട് മണി മുതൽ പ്രവേശനം അനുവദിക്കുന്നുണ്ട്. ഒരു മണിക്കൂറിൽ 200 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ 46 ഗൈഡുകളെയാണ് സൂചിപ്പാറയിൽ നിയോഗിച്ചിരിക്കുന്നത്.

 

കാട്ടുതീ സാധ്യതയുള്ളതിനാൽ രണ്ടുവർഷമായി അടഞ്ഞു കിടന്നിരുന്ന ചെമ്പ്ര മഴക്കാലമാകുന്നതോടെയേ തുറക്കുകയുള്ളുവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. മീൻമുട്ടിയിൽ വെള്ളം കുറഞ്ഞതിനാൽ ഇത് തുറക്കുന്നതും വൈകും. തുടങ്ങിവെച്ച അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുമുണ്ട്.

 

 

Leave a Comment